ചിറ്റാര്‍ : ചിറ്റാര്‍ നിവാസികളും പോലീസും ആശങ്കയുടെ മുള്‍മുനയില്‍ ഒരുമണിക്കൂര്‍. ഇന്ന് നാലുമണിയോടെയാണ് സംഭവം. ചിറ്റാര്‍ മീൻകുഴിയില്‍ നിന്ന് മൂന്നര വയസ്സുകാരനെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയെ കണ്ടുപിടിക്കാന്‍ തലങ്ങും വിലങ്ങും ഓടുകയായിരുന്നു ഇവര്‍. അഞ്ചു മണിയോടെ വീടിന്റെ 400 മീറ്റര്‍ മുകളില്‍ മറ്റൊരു വഴിയില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് ഒരുനാടിന്റെ ശ്വാസം നേരെവീണത്, ഒപ്പം ചിറ്റാര്‍ പോലീസിനും ആശ്വാസം.
ആങ്ങമൂഴി മണക്കാലം പള്ളില്‍ ലൈജുവിന്റെയും ചിറ്റാര്‍ മീന്‍കുഴി പുതുശ്ശേരി മേപ്പുറത്ത് ജെമിയുടെയും മകനാണ് ഈ മൂന്നര വയസ്സുകാരന്‍. മാതാപിതാക്കള്‍ വിദേശത്താണ്. കുട്ടി മാതാവിന്റെ മീന്‍കുഴിയിലെ വീട്ടില്‍ ആയിരുന്നു താമസം. നാലുമണി വരെ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പെട്ടെന്ന് കാണാതായത്. ഈ സമയം തമിഴ്‌നാട് രജിസ്ട്രേഷനില്‍ ഉള്ള ഒരു പെട്ടി ഓട്ടോ ഇതുവഴി പോയിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ആക്രി പെറുക്കാന്‍ വന്നവരാണ് ഇതെന്നും സൂചിപ്പിച്ചതോടെ ഇവരെ ചുറ്റിപ്പറ്റിയായി അന്വേഷണം.
നാട്ടുകാര്‍ വാഹനങ്ങളില്‍ നാലുഭാഗത്തേക്കും പാഞ്ഞു. ഒരുനാട് മുഴുവന്‍ അന്വേഷണത്തില്‍ പങ്കാളികളായി. ചിറ്റാര്‍ പോലീസ് സമീപത്തെ സ്റ്റേഷനുകളിലേക്ക് മെസ്സേജും കൈമാറി. നീലിപിലാവ് വഴി അമിതവേഗതയില്‍ ഒരു പെട്ടി ഓട്ടോ പോയെന്ന് അറിഞ്ഞതോടെ അതിന്റെ പിന്നാലെ ചിലര്‍ നീങ്ങി. എന്തായാലും ഒരുമണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വ്വസമായത്.





























