കോഴിക്കോട് : പെരുവണ്ണാമൂഴി വനത്തിൽ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി പോയി വനത്തിനുള്ളിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. വനത്തിലെ കരിങ്കണ്ണി എന്ന ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 3:56-ഓടെയാണ് സർവ്വേ സംഘവുമായുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെടുകയും ഇവരെ കാണാതാവുകയും ചെയ്തത്. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ രൂപീകരിച്ച നാല് പ്രത്യേക സ്ക്വാഡുകളാണ് ഇവർക്കായി തിരച്ചിൽ നടത്തിയത്.
പ്രദേശത്ത് പെയ്ത കനത്ത മഴ കാരണം ഇന്നലെ രാത്രി തിരച്ചിൽ തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. ഡെപ്യൂട്ടി ആർ.ഒ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ സംഘത്തെ കക്കയം ഡാമിലേക്കാണ് എത്തിക്കുന്നത്. ഡിജിറ്റൽ സർവ്വേ നടപടികൾക്കായാണ് ഈ സംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചത്.






























