തിരുവനന്തപുരം : മന്ത്രിമാർ ഔദ്യോഗിക വസതികൾ ഒഴിയുന്നതും ഭരണരംഗത്തെ അഴിച്ചുപണികളും കേരള രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ലെന്ന് കെ മുരളീധരൻ . 1977-ൽ ഇതിനേക്കാൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നും എന്നാൽ അന്ന് ഇന്നത്തെപ്പോലെ വാർത്താ ചാനലുകൾ ഇല്ലാത്തതുകൊണ്ടാണ് അവ വലിയ ചർച്ചയാകാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. 1977 കാലഘട്ടത്തിൽ പ്രിന്റ് മീഡിയ മാത്രമാണ് സജീവമായിരുന്നത്. അന്ന് ‘ദേശാഭിമാനി’ ഒഴികെയുള്ള പ്രമുഖ പത്രങ്ങളെല്ലാം അന്നത്തെ മുന്നണിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ദൃശ്യമാധ്യമങ്ങളുടെ ബഹളങ്ങൾ ഇല്ലാതിരുന്നതിനാൽ അന്നത്തെ പല വലിയ സംഭവങ്ങളും ജനശ്രദ്ധയിൽ അത്രത്തോളം എത്തിയിരുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യങ്ങൾ അത്ര വലിയ അത്ഭുതമൊന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പാർട്ടി നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, മുന്നണി കൺവീനർ എന്നിവർ ചേർന്ന് വരും ദിവസങ്ങളിൽ ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കും. എന്നാൽ തീരുമാനങ്ങൾ നീണ്ടുപോകുന്നതിൽ ഘടകക്ഷികൾക്കിടയിൽ അസ്വസ്ഥതയുണ്ടെന്ന സൂചനകളുണ്ട്. ഈ കാലതാമസം വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും, ഭരണം ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.






























