തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിൽ നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ആഭ്യന്തര ജനാധിപത്യത്തെയും പ്രകീർത്തിച്ച് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. തന്റെ നിലപാടുകൾ വ്യക്തമാക്കാൻ തനിക്ക് മൂന്ന് തവണ അവസരം ലഭിച്ചുവെന്നും, ഇത്തരത്തിലുള്ള സ്വാതന്ത്ര്യം കോൺഗ്രസിൽ മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി തന്റെ അഭിപ്രായം അറിയിക്കാൻ മൂന്ന് തവണ താൻ ശ്രമിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസം മൂന്നാം തീയതി ഡൽഹിയിൽ പോയി കോൺഗ്രസ് പ്രസിഡന്റിനെ നേരിൽ കണ്ട് 15 മിനിറ്റോളം സംസാരിച്ചു. പിന്നീട് പാർട്ടി നിരീക്ഷകർ വന്നപ്പോഴും തന്റെ നിലപാട് അറിയിച്ചു. ഏറ്റവും ഒടുവിലായി കോൺഗ്രസ് പ്രസിഡന്റിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടാഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി മിസ്റ്റർ സപ്പൽ വഴി തന്റെ സന്ദേശം കൈമാറിയതായും കുര്യൻ വെളിപ്പെടുത്തി.
സി.പി.എം പോലുള്ള മറ്റ് പാർട്ടികളിൽ ഇത്തരം ഒരു സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം വിമർശിച്ചു. അവിടെ ഒരു നേതാവ് എടുക്കുന്ന തീരുമാനം എല്ലാവരും നടപ്പിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ കോൺഗ്രസിൽ എം.എൽ.എമാർക്കും എം.പിമാർക്കും മുതിർന്ന നേതാക്കൾക്കും ഒക്കെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ചർച്ചകൾ അല്പം വൈകിപ്പോയി എന്ന വിമർശനത്തോട് അദ്ദേഹം യോജിച്ചു. എങ്കിലും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ വരുന്നത് ഒരു ജനാധിപത്യ പാർട്ടിയുടെ സ്വഭാവമാണെന്നും അത് സ്വാഭാവികമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.






























