പാലക്കാട്: വടക്കഞ്ചേരിയിൽ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്കനെയും തൃശ്ശൂർ ഒളകര വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങൾ പഴക്കമുളള മൃതദേഹമാണ് വനമേഖലയിൽ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്പാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ് വിനോദ്. സിന്ധുവുമായി ഏറെനാളത്തെ സൗഹൃദം വിനോദിനുണ്ടായിരുന്നെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇരുവരുടെയും മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിയൻകിണർ മേഖലയിൽ പോത്തുചാടിക്ക് അടുത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി ഉൾവനത്തിലായിരുന്നു മൃതദേഹം. വിനോദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിന്ധുവിന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിയും. വിനോദിന്‍റെ മൊബൈൽ ഫോൺ സിഗ്നൽ മാർച്ച് 28ന് ആദ്യം ഈ വനമേഖലയിലും പിന്നെ വീട്ടിലും തൊട്ടടുത്ത ദിവസം വീണ്ടും വനമേഖലയിലും ഉണ്ടെന്നാണ് സൈബർ സെൽ കണ്ടെത്തൽ. അതേസമയം സിന്ധുവിന്‍റെ മൊബൈൽ ഫോൺ വനമേഖലയിൽ വച്ചുതന്നെ ഓഫായി. സിന്ധുവിനെ കൊലപ്പടുത്തിയ ശേഷം തൂങ്ങിമരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.





























