പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കുടുംബത്തിന് സർക്കാർ സംവിധാനങ്ങളും വിവിധ വകുപ്പുകളും നിയമപരമായി അനുവദിച്ച ധനസഹായം സ്വന്തം വ്യക്തിപരമായ ഇടപെടൽ കൊണ്ട് മാത്രം സാധ്യമായതാണെന്ന് വരുത്തി തീർക്കാനുള്ള കോന്നി എം.എൽ.എയുടെ ശ്രമം പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരു കുടുംബം വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽ നിൽക്കുമ്പോൾ അവർക്ക് ലഭിച്ച അർഹമായ ആശ്വാസ ധനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ജനപ്രതിനിധിക്ക് ചേർന്നതല്ല. കെ.എഫ്.ഡി.സിയില്‍ നിന്നും 5 ലക്ഷം രൂപയും പെരിയാർ ടൈഗർ റിസർവില്‍ നിന്നും 5 ലക്ഷം രൂപയും ജില്ലാ കളക്ടറുടെ അടിയന്തിര സഹായമായി ഒരു ലക്ഷം രൂപയുമാണ് ഈ കുടുംബത്തിന് ലഭിച്ചത്.
വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെയുള്ള പ്രത്യേക ധനസഹായവും ലഭിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും നിയമപരമായി അനുവദിച്ച 11 ലക്ഷം രൂപയും കുട്ടിയുടെ പഠനച്ചെലവും തന്റെ നേട്ടമായി എം.എൽ.എ ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ദുരന്തസ്ഥലത്ത് നേരിട്ടെത്തി ഗവി നിവാസികൾക്ക് ആശ്വാസം പകരുകയും പ്രത്യേക ഫണ്ടും സുരക്ഷയും പ്രഖ്യാപിക്കുകയും ചെയ്ത വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ ഔദ്യോഗിക ഇടപെടലുകളെപ്പോലും മറച്ചുവെച്ചുകൊണ്ടാണ് എം.എൽ.എയുടെ ഈ പ്രചാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തുച്ഛമായ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം വിജയിച്ച എം.എൽ.എ, ഗവിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കോ അടിസ്ഥാന ആവശ്യങ്ങൾക്കോ വേണ്ടി കൃത്യമായ ഇടപെടലുകൾ മുൻപ് നടത്തിയിരുന്നില്ല. ഇപ്പോൾ ജനശ്രദ്ധ നേടാനായി നടത്തുന്ന അവകാശ വാദങ്ങൾ ജനങ്ങൾ തിരിച്ചറിയും. വ്യാജമായ അവകാശവാദങ്ങൾക്കും വാർത്തകൾക്കുമപ്പുറം ഗവിയിലെ മനുഷ്യരുടെ ജീവനും സുരക്ഷയ്ക്കുമാണ് ഇനി പ്രാധാന്യം നൽകേണ്ടത്. മന്ത്രി അഡ്വ.ബിന്ദു കൃഷ്ണ ഉറപ്പുനൽകിയ സ്ത്രീ തൊഴിലാളികൾക്കുള്ള ശൗചാലയങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്നിവ അടിയന്തിരമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.






























