കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ എത്തിയപ്പോഴാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുമെന്ന നിലപാട് വ്യക്തമാക്കിയത്. ഇതോടെ ജില്ലാ വിഭജനം വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ദീർഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ് മൂവാറ്റുപുഴയെ വിഭജിച്ച് മറ്റൊരു ജില്ല ആക്കണമെന്നുള്ളത്. പുതിയ സർക്കാർ വന്നതിനുശേഷം അതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ട്. മൂവാറ്റുപുഴയിലും കോൺഗ്രസ് വിജയിച്ചു നിൽക്കുന്നതുകൊണ്ട് അതിന് പറ്റിയ ഒരു സാഹചര്യമാണ് ഉള്ളത്.
ആ ഒരു ഘട്ടത്തിലാണ് ഇങ്ങനെയൊരു ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചത്. മുഖ്യമന്ത്രി അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. അത് വളരെ പ്രതീക്ഷയോടുകൂടിയാണ് ഞങ്ങൾ കാണുന്നത്. എൽഡിഎഫ് സർക്കാരിന് തണുപ്പൻ പ്രതികരണമായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ കൂടുതൽ സമ്മർദ്ദത്തിനൊന്നും ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ സാഹചര്യവും അത്തരത്തിലായിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാര്യത്തിൽ തുറന്ന സമീപനം ഉണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്ത് കഴിയുന്നത്ര അതിനുവേണ്ടി പരിശ്രമം നടത്തണം എന്നാണ് ഉദ്ദേശിക്കുന്നത്.































