തിരുവനന്തപുരം: പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എൻ ശക്തൻ എംഎൽഎ. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണവുമായാണ് ശക്തനെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ രംഗത്തെത്തിയത്. എന്നാൽ ഈ പ്രചരണം തീർത്തും തെറ്റാണെന്ന് ശക്തൻ ഫേസ്ബുക്കിൽ കുറിച്ചു. പിഎ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും, നെയ്യാറ്റിൻകരയിൽ താൻ സ്ഥാനാർഥിയാകുമെന്ന് കേട്ടപ്പോൾ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതും, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയതും ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ്, അവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും ശക്തൻ തുറന്നടിച്ചു.
രാഷ്ട്രീയമായി തന്നെ അപമാനിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശക്തൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത്. ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്. എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്- ശക്തൻ ആരോപിച്ചു.





























