കൊച്ചി: ചെങ്ങന്നൂര്‍ എംഎല്‍എയായിരിക്കേ മരിച്ച കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് വന്‍ ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് വിവാദമാകുന്നു. ചട്ടം ലംഘിച്ചാണ് നിയമനം നടത്തിയത്. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ അസി. എന്‍ജിനീയറായി ഗസറ്റഡ് തസ്തികയില്‍ നിയമിച്ച നടപടി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും.
എംഎല്‍എ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെന്നും സര്‍ക്കാരിന് ആശ്രിത നിയമനം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി എം.അശോക് കുമാറാണു ഹര്‍ജി നല്‍കിയത്. സര്‍വീസില്‍നിന്നു നീക്കം ചെയ്യണമെന്നും ഇതുവരെ നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയായ പ്രശാന്തിന്റെ നിയമനത്തില്‍ അപാകതയില്ലെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.
സൂപ്പര്‍ ന്യൂമററി തസ്തികയായാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ ജോലി കൊടുത്തത്. മാനദണ്ഡങ്ങള്‍ മറികടന്ന് ആര്‍. പ്രശാന്തിനെ 39,500-83,000 ശമ്പള സ്‌കെയിലില്‍ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്) തസ്തികയിലാണു നിയമിച്ചത്. രാമചന്ദ്രന്‍ നായര്‍ മരിച്ചപ്പോള്‍ മകന്‍ പ്രശാന്തിന് (ബി.ടെക്) വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ സര്‍ക്കാര്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന് കീഴ് വഴക്കമൊന്നും ഉണ്ടായിരുന്നില്ല.
ജനപ്രതിനിധികളുടെ മക്കള്‍ക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ല. രണ്ടാമത് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോള്‍ എന്‍ട്രി കേഡര്‍ നിയമനം മാത്രമേ ആകാവൂ. രാമചന്ദ്രന്‍ നായരുടെ മകനായ ആര്‍.പ്രശാന്തിന്റെ പ്രശ്‌നം വന്നപ്പോള്‍ നേരിട്ട് ഗസറ്റഡ് ഓഫീസര്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. രാമചന്ദ്രന്‍ നായരുടെ കുടുംബ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലേക്ക് വരുമ്പോള്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് വാരിക്കോരിയാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയത്.
പിണറായി സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത രോഷമാണ് സംസ്ഥാനത്തു നിന്നും ഉയരുന്നത്. സാധാരണക്കാര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടി നടന്നു ചെരിപ്പ് തേഞ്ഞ അവസ്ഥയില്‍ വീട്ടില്‍ കുത്തിയിരിക്കുമ്പോഴാണ് മറുഭാഗത്ത് മുഖ്യമന്ത്രി തലത്തില്‍ തന്നെ വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം വീട്ടിലെത്തിച്ച് നല്‍കുന്നത്. രാമചന്ദ്രന്‍ നായരുടെ മകന് ഉന്നത തസ്തികയില്‍ നേരിട്ട് നിയമനം നല്‍കാന്‍ മുഖ്യമന്ത്രി തലത്തില്‍ തന്നെ തീരുമാനം വന്നപ്പോള്‍ നിയമനത്തിന് ആധാരമാക്കിയത് രാമചന്ദ്രന്‍ നായരുടെ മകന്റെ യോഗ്യതയാണ്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്) എന്ന തസ്തികയില്‍ ഒഴിവില്ലായിരുന്നു. അതിനാലാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയത്. ഈ തസ്തികയില്‍ നിലവിലുള്ള ഉദ്യോഗസ്ഥന്‍ വിരമിക്കുന്ന മുറക്ക് തസ്തിക സ്ഥിരപ്പെടും.
രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ നേരിട്ട് നടത്തിയ സഹായങ്ങള്‍ എല്ലാം തന്നെ ചട്ടലംഘനത്തിനു പരിധിയില്‍പ്പെടുന്നതാണ്. രാമചന്ദ്രന്‍ നായര്‍ മരിച്ചപ്പോള്‍ വ്യക്തിഗത കടങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് 8.66 ലക്ഷം രൂപ തുക അനുവദിച്ചത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരിക്കെയാണ് പൊടുന്നനെ അസുഖബാധിതനായി രാമചന്ദ്രന്‍ നായര്‍ മരിക്കുന്നത്. പക്ഷെ സഹായത്തിന്റെ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ രാമചന്ദ്രന്‍ നായരുടെ കുടുബത്തിനു വേണ്ടി ചട്ടങ്ങള്‍ എല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. കടക്കെണില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്തിനും ഏതിനും കാശ് കൊടുക്കാം. ഒരു വ്യവസ്ഥയുമില്ല. ഇതാണ് ഖജനാവിനും ദോഷം ചെയ്യുന്നത്. രാമചന്ദ്രന്‍ നായര്‍ക്ക് നിരവധി ബാങ്കുകളില്‍ കടമുണ്ടായിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൊടുത്തു തീര്‍ത്തു. അതുകൂടാതെയാണ് ഇപ്പോള്‍ മകന് ഗസറ്റഡ് റാങ്കില്‍ നേരിട്ട് ജോലി നല്‍കിയത്. നേരത്തെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിലും സമാന തീരുമാനം ഉണ്ടായിരുന്നു. ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ നേതാവ് മരിച്ചാല്‍ കുടുംബത്തെ ഇങ്ങനെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന ചോദ്യമാണ് അന്ന് സോഷ്യല്‍ മീഡിയ സജീവമാക്കിയത്. എന്നാല്‍ പ്രതിപക്ഷം ഇത് കണ്ടില്ലെന്ന് നടിച്ചു.