റാന്നി : മണ്ണാറക്കുളഞ്ഞി പമ്പ റോഡ് ശബരിമല സീസണിന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് എൻഎച്ച് വിഭാഗത്തോട് അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർദേശം നൽകി. പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന നിയോജകമണ്ഡലം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് എംഎൽഎ നിർദ്ദേശം നൽകിയത്. ഈ റോഡിന് കുറുകെ പുതിയ 3 കലുങ്കുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 46 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളത്.
റാന്നി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഏറ്റെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന 51 സെൻറ് സ്ഥലം അഡ്വാൻസ് പൊസിഷൻ നൽകി ഏറ്റെടുത്ത് ആശുപത്രിയുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ എംഎൽഎ നിർദ്ദേശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചെത്തോംകര തോട്ടിലെ മണ്ണ് നീക്കി തോടിന് വീതി വർദ്ധിപ്പിക്കാൻ നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. ചെറുകോൽപ്പുഴ – റാന്നി റോഡ് വീണ്ടും ട്രാഫിക് സ്റ്റഡി നടത്തി റിപ്പോർട്ട് കൊടുത്തിരിക്കുകയാണ്.
റാന്നി പുതിയ പാലത്തിൻറെ നിർമ്മാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവ്വേ റാന്നി വില്ലേജിൽ ഏകദേശം പൂർത്തിയാക്കിയത് അധികൃതർ അറിയിച്ചു. ഇനി അങ്ങാടി വില്ലേജിലെ സർവേ നടപടികൾ ആണ് ആരംഭിക്കാനുള്ളത്. റാന്നി മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസുകൾക്ക് അനുസൃതമായി കെട്ടിടത്തിന്റെ മുറികൾ തിരിക്കുന്ന പ്രവർത്തികൾ നടക്കുകയാണ്. മാടമൺ ഗവ. സ്കൂളിലെ കെട്ടിടത്തിന്റെ താഴത്തെ നില നിർമ്മാണം പൂർത്തിയാക്കി.
കിസുമം ഗവ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റ നിർമ്മാണം കരാറായി. ഇട്ടിയപ്പാറ ഗബരിമല പിൽഗ്രിം സെൻറർ, അയിരൂർ പഞ്ചായത്ത് കെട്ടിടം, ജില്ലാ ആയുർവ്വേദ ആശുപത്രി കെട്ടിടം എന്നിവയുടെ നിർമ്മാണ നടപടികൾ യോഗം വിലയിരുത്തി. റാന്നി ഔട്ടർ റിംഗ് റോഡ്, വെണ്ണിക്കുളം – റാന്നി എന്നീ റോഡുകളുടെ നിർമ്മാണം മുടങ്ങിയതുമായി ബന്ധപ്പെട്ട കരാറുകാർക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.