തിരുവനന്തപുരം : മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. പി.കെ. ബഷീര്‍ എം.എല്‍.എയെ നേരിട്ടു കാണുമ്പോൾ പരാമര്‍ശത്തെ കുറിച്ച് ചോദിക്കുമെന്നും എം.എം. മണി പറഞ്ഞു. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം.എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. ഏറനാട് മണ്ഡലത്തിലെ എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍ എന്നായിരുന്നു ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അതിനുപിറകെയാണ് പ്രതികരണവുമായി എം.എം. മണിയും രംഗത്തെത്തിയത്.