ഗുവഹാത്തി : അസമിലെ ജോര്‍ഹത്തിലെ നിര്‍മ്മല്‍ ചാലിയക്ക് സമീപം ആള്‍ക്കൂട്ട അക്രമണത്തില്‍ വിദ്യാര്‍ത്ഥി നേതാവിന് ദാരുണാന്ത്യം. ബ്രഹ്‌മപുത്ര റിജിയണല്‍ കമ്മിറ്റിയുടെ വിദ്യഭ്യാസ സെക്രട്ടറി അനിമേഷ് ഭുയാനാണ് മരിച്ചത്. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൃദുസ്മന്ത ബറുവ, എഎഎസ്യു പ്രാദേശിക നേതാവ് പ്രണയ് ദത്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അനിമേഷ് മരിച്ചിരുന്നു.
പരിക്കേറ്റവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിന്റെ പേരിലാണ് ആള്‍ക്കൂട്ടം തങ്ങളെ അക്രമിച്ചതെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. അപകടത്തെ കുറിച്ചുള്ള ആശയക്കുഴപ്പത്തിനിടെയാണ് 50 ഓളം വരുന്നവര്‍ മൂന്നപേരേയും അക്രമിച്ചത്. ആളുകള്‍ തങ്ങളെ അക്രമിക്കുകയാണെന്നും സഹായം വേണമെന്നും അഭ്യര്‍ത്ഥിച്ച് ഫോണ്‍ വന്നതായി ഒരു എഎഎസ്‌യു നേതാവ് പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തുമ്പോഴേക്കും മൂവരേയും ജനക്കൂട്ടം അക്രമിക്കുന്നതാണ് കണ്ടത്. എന്നാല്‍ തങ്ങള്‍ അപകടമുണ്ടാക്കിയില്ലെന്നും സ്വയം വിണ് പോയ ഒരു മുതര്‍ന്ന വ്യക്തിയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് ചെയ്യതെന്നും മര്‍ദനമേല്‍ക്കുന്നതിനിടെ അവര്‍ പറയുന്നുണ്ടായിരുന്നുവെന്ന് എഎഎസ്‌യു നേതാവ് പറഞ്ഞു.
തുടര്‍ന്ന് പോലീസെത്തി മൂവരേയും ജനക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ കൊണ്ട് പോകുമ്പോള്‍ പോലും ജനക്കൂട്ടം തങ്ങളെ മര്‍ദിച്ചുവെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൃദുസ്മന്ത ബറുവ പറഞ്ഞു. പോലീസ് വണ്ടിയില്‍ അവശനായി അനിമേഷ് തന്റെ മടിയില്‍ കിടക്കുമ്പോള്‍ പോലും ആള്‍ക്കുട്ടം അനിമേഷിനെ മര്‍ദിച്ചിരുവെന്നും ബറുവ പറഞ്ഞു. മദ്യപിച്ച് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന മുതിര്‍ന്ന വ്യക്തിയെ തങ്ങള്‍ കണ്ടിരുന്നുവെന്നും അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബറുവ കൂട്ടിചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തെ അപകടപ്പെടുത്തിയതാണെന്ന് കരുതിയാണ് ജനക്കൂട്ടം തങ്ങളെ അക്രമിച്ചതെന്നും ബറുവ പറയുന്നു. ഏകദേശം 15 മിനിറ്റോളം തങ്ങളെ ജനക്കൂട്ടം അക്രമിച്ചുവെന്ന് ബറുവ പറഞ്ഞു.
അനിമേഷിനെ അവര്‍ ഒരുപാട് ദൂരം വലിച്ചിഴച്ചു. കൂടാതെ അനിമേഷിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു. തന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്ത. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ജോര്‍ഹട്ട് പോലീസ് അറിയിച്ചു.































