കോന്നി :കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആരംഭിക്കുന്ന ആധുനിക മത്സ്യ മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം മത്സ്യബന്ധനം – സംസ്കാരികം – യുവജന കാര്യം വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ (12) ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.
1.78 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കോന്നി നിയോജക മണ്ഡലത്തിലെ കൂടൽ മത്സ്യ മാർക്കറ്റ് നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് മത്സ്യ മാർക്കറ്റ് കെട്ടിടം നിർമിക്കുന്നത്. 4138.724 ചതുരശ്ര അടി വിസ്തീർണമുള്ള ഫിഷ് മാർക്കറ്റ് കെട്ടിടത്തിൽ 7 ഫിഷ് മാർക്കറ്റ് സ്റ്റാളുകൾ, 2 ഇറച്ചി സ്റ്റാളുകൾ, 6 സ്റ്റാളുകൾ, തയ്യാറെടുപ്പ് മുറി, ഫ്രീസർ സൗകര്യം, ഇറച്ചി ഹാളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ സ്റ്റാളിലും സ്റ്റെയിൻലെസ് സ്റ്റീൽ ഡിസ്പ്ലേ കാബിനറ്റുകൾ, സിങ്കുകൾ, ചന്തയിൽ ഡ്രെയിനേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവ സ്ഥാപിക്കും.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുന്ന സ്ഥലമാണ് മാർക്കറ്റ്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. എലിഫന്റ് സ്കിഡ് ഇൻഡസ്ട്രിയൽ ടൈലുകൾ കൊണ്ട് തറ മൂടിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകൾ, ഇന്റർലോക്ക് പാകിയ പാർക്കിങ് ഏരിയ, മതിയായ ഡ്രെയിനേജ് സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാലപ്പുഴ സ്വദേശി എൻ.പി.ഗോപാലകൃഷ്ണൻ ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ മത്സ്യബന്ധന- സാംസ്കാരിക- യുവജനകാര്യ- വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി. എ ഷേക്ക് പരീത് ഐഎഎസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.





























