തൊടുപുഴ: കെഎസ്ഇബി – അദാനി അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല പറയുന്നു.
താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് പറഞ്ഞ ചെന്നിത്തല വൈദ്യുതി വാങ്ങുന്നത് 3.04 രൂപയ്ക്കാണെന്നും മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്നും ആരോപിച്ചു. മോദി – അദാനി – പിണറായി കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്ലിൻ കേസിലെ നടപടികൾ വൈകിക്കുന്നതെന്നും ആക്ഷേപിക്കുന്നു. 28 തവണ ലാവ്ലിൻ കേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നാണ് ആരോപണം.
ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല നിശിതമായി വിമർശിച്ചു. 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമുണ്ടെന്ന് പറയുന്ന അത്ഭുതം സൃഷ്ടിച്ചയാളാണ് തോമസ് ഐസക്കെന്നാണ് ചെന്നിത്തലയുടെ പരിഹാസം.