ന്യുഡൽഹി: പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഈ രാജ്യത്തിനായി ചെയ്തതിന്റെ ഒരംശംപോലും 10 വര്‍ഷത്തിനിടെ മോദിക്കു ചെയ്യാനായില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഒരു വന്‍വ്യവസായമോ വികസനപദ്ധതിയോ നടപ്പാക്കാന്‍ മോദിക്കായില്ല. രാജ്യത്തെ എല്ലാ വികസനപദ്ധതികളുമെത്തിയത് പഞ്ചവത്സര പദ്ധതിക്കാലത്താണ്. എന്നാല്‍, ബി.ജെ.പി. നടപ്പാക്കുന്നത് മതത്തിന്റെപേരില്‍ രാജ്യത്തെ വിഭജിക്കലാണ്. 10 വര്‍ഷത്തിനിടയില്‍ വിലക്കയറ്റം മൂന്നിരട്ടിയായി. ജനങ്ങളുടെ വരുമാനം വര്‍ധിച്ചില്ല. സാധനവില മൂന്നിരട്ടിയായി. ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. അവരെ ദീര്‍ഘകാലം വിഡ്ഢികളാക്കാനാകില്ല. ഇപ്രാവശ്യം ജനങ്ങളെ കബളിപ്പിക്കാന്‍ മോദിക്ക് കഴിയില്ല -ഖാര്‍ഗെ പറഞ്ഞു.
പൗരത്വനിയമഭേദഗതിക്കെതിരേ പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ആലോചിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യത്ത് മോദിക്കും ബി.ജെ.പി.ക്കുമെതിരേ ശക്തമായ അടിയൊഴുക്കുണ്ട്. ഇന്ത്യാസഖ്യം മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കും. മോദി അതുകൊടുത്തു, ഇതുകൊടുത്തു എന്നാണ് മോദി പറയുന്നത്. താന്‍ എല്ലാവര്‍ക്കും ഒപ്പമാണെന്ന് പ്രചരിപ്പിക്കുന്നു. എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്ന് പറയുന്നു. ഇതൊക്കെ വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണ്. ജനം ഇതൊന്നും വിശ്വസിക്കില്ല. ഇതാണെന്റെ ഗാരന്റിയെന്നാണ് മോദി പറയുന്നത്. എല്ലാം മോദിയുടേതാണെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി.യാണിത് ചെയ്തതെന്ന് അദ്ദേഹം പറയില്ല. മോദിയുടെ ഗാരന്റിയെന്നാണ് പ്രചാരണവാക്യംപോലും. അപ്പോള്‍ ജനങ്ങള്‍ ആരെ പഴിക്കും? മോദിയെ പഴിക്കും! എന്നിട്ട് മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് ബി.ജെ.പി. പരിതപിക്കുമെന്നും ഖാർഗെ പറഞ്ഞു.