നാഗ്പൂർ: ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരിയായി താഴേത്തട്ടിലുള്ള പ്രവർത്തകനായും ആർഎസ്എസ് സ്വയംസേവകനായും തുടരാനാണ് എന്നും താത്പര്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. മോദി സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും, ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറയുന്നു.
‘2014ന് മുൻപ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലും അവരുടെ നയങ്ങളിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു. ഇത് ബിജെപിക്ക് മുൻതൂക്കം ലഭിക്കാൻ സഹായകമായി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവച്ച നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയതും 2014ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചു. വികസനം മുൻനിർത്തിയാണ് 2019ലും ഞങ്ങൾ വിജയം ആവർത്തിച്ചത്. പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി നേടിയത് കഴിഞ്ഞ 60-65 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ്. ഇക്കുറിയും ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഞങ്ങളെ തിരഞ്ഞെടുക്കും.’ എന്നും അദ്ദേഹം പറഞ്ഞു.





























