കൊച്ചി : ആലുവയില്‍ ആത്മഹത്യചെയ്ത മോഫിയ പര്‍വീണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ തെളിവുകളായി സ്വീകരിക്കും. താൻ നേരിട്ട ദുരനുഭങ്ങളും പീഡനങ്ങളും മോഫിയ തുറന്നുപറഞ്ഞതായി സുഹൃത്തുക്കളും വെളിപ്പെടുത്തി. കരഞ്ഞുതളര്‍ന്ന വീഡിയോ കണ്ടതോടെയാണ് മോഫിയ എത്രമാത്രം മാനസിക സമ്മർദ്ദത്തിൽ ആണെന്ന് മനസിലായത്. എല്ലാത്തിലും ഊര്‍ജത്തോടെ ഇടപെട്ടിരുന്ന സുഹൃത്ത് ജീവനൊടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സഹപാഠികള്‍ പറയുന്നു.
എന്തുപറ്റിയെന്ന് പലരും ചോദിക്കുന്നു. അപേക്ഷയാണ് അങ്ങനെ ചോദിക്കരുത്. എന്നെ വിലയിരുത്തുന്നതിനുപകരം സഹായിക്കണം. നീതി ലഭിക്കാനായി ഒപ്പം നില്‍ക്കണം. ദിവസങ്ങള്‍ക്ക് മുന്‍പ് മോഫിയാ പര്‍വീണ്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് ഇത്. കരഞ്ഞുതളര്‍ന്ന ദൃശ്യങ്ങള്‍ക്കൊപ്പമാണ് എഴുത്ത്. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ഓരോന്നോയി മോഫിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു. പിന്നാലെ പലതും കൂട്ടുകാരുമായി പങ്കുവച്ചു. കഴിവുറ്റ ചിത്രകാരിയായിരുന്നു മോഫിയ.
സുഹൈല്‍ പറഞ്ഞ് പറ്റിച്ചാണ് മോഫിയയെ വിവാഹം കഴിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കൂട്ടുകാരുടെ മൊഴിയെടുത്ത പോലീസ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും തെളിവായി സ്വീകരിക്കും. കേസില്‍ പ്രശ്‌നപരിഹാത്തിന് വിളിച്ചു വരുത്തി മോഫിയയെ അപമാനിച്ച ആലുവ സ്റ്റേഷന്‍ സിഐയെ ഉന്നതോദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യക്ക് വഴിയൊരുക്കിയത് പോലീസാണെന്നു ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും സ്റ്റേഷനിലും പരിസരത്തും വന്‍പ്രതിക്ഷേധമാണ് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്നാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.





























