ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച് രാജ്യസഭാ എം.പി.യും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സ്വന്തം നാട്ടിൽ മൗനംപാലിക്കുകയും വിദേശത്തെത്തുമ്പോൾ വിവേകപൂർണമായി സംസാരിക്കുകയുമാണ് ഭാഗവതെന്ന് കപിൽ സിബൽ ‘എക്സി’ൽ കുറിച്ചു. വാക്കുകൾക്കല്ല പ്രവൃത്തിക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും അമേരിക്കയുടെയും ഡി.എൻ.എ.യിൽ നാനാത്വത്തിൽ ഏകത്വമാണുള്ളതെന്നും വൈവിധ്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ഒത്തൊരുമ നിലനിർത്തണമെന്നുമുള്ള ഭാഗവതിന്റെ പരാമർശമാണ് വിവാദമായത്.
ഭാഗവതിന്റെ വാക്കുകളെ പരിഹസിച്ച് കൂടുതൽ പ്രതിപക്ഷാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഒരു നിലപാടും വിദേശത്തെത്തുമ്പോൾ മറ്റൊരു നിലപാടുമാണ് ഭാഗവതിനുള്ളതെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭാഗവതിന്റെ വാക്കുകളെ സ്വാഗതംചെയ്ത് ബി.ജെ.പി. നേതാക്കൾ രംഗത്തെത്തി. ന്യൂയോർക്ക് മേയറും ആർ.എസ്.എസ്. വിമർശകനുമായി സൊഹ്റാൻ മംദാനിയുടെ വ്യാജവാർത്താ ഫാക്ടറിയെ തകർത്തെറിയുന്നതാണ് ആ വാക്കുകളെന്ന് ബി.ജെ.പി. നേതാവ് മഹേഷ് ജെത്‍മലാനി പറഞ്ഞു. ഇന്ത്യക്കാരെല്ലാം ഒന്നിച്ചു കഴിയുമെന്ന സന്ദേശമാണ് ഭാഗവത് നൽകിയതെന്ന് ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈൻ പറഞ്ഞു.































