തൃശൂർ: കൊറോണ വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനൻ വൈദ്യർ. താൻ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നൽകുകയോ ചെയ്തിട്ടില്ലെന്നാണ് വൈദ്യരുടെ വാദം. ആയുർവേദ ഡോക്ടർമാർക്ക് ഉപദേശം നൽകാനെത്തിയതാണെന്നും വൈദ്യർ പറഞ്ഞു. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ സംഭവത്തിലാണ് വൈദ്യർ അറസ്റ്റിലായത്. മോഹനൻ വൈദ്യരാണ് ചികിത്സിച്ചതെന്നും മരുന്ന് കുറിച്ചു നൽകിയതെന്നും ചികിത്സ തേടിയെത്തിയവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കോവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെതുടർന്ന് തൃശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നിരുന്നു. പോലീസിന്‍റേയും ഡിഎംഒയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
തൃശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോർട്ടിലായിരുന്നു മോഹനൻ വൈദ്യരുടെ പരിശോധന. എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡിഎംഒയും പോലീസും നേരിട്ടെത്തി പരിശോധിച്ചു. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.