തെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയുടെ ആരോഗ്യനിലയിൽ “ഒരു പ്രശ്നവുമില്ല”എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പ്രതികരിച്ചു. നേതാവ് ജീവിച്ചിരിപ്പില്ലെന്നോ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നോ ഉള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണിത്. ഫെബ്രുവരി28-ന് നടന്ന വ്യോമാക്രമണത്തിൽഇദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനെയി കൊല്ലപ്പെട്ടതിന് ശേഷം 56 കാരനായ മൊജ്തബ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് പരിക്കേറ്റതായി ഇറാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ല.
എന്നാൽ, ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പുറത്തു വന്ന വാർത്തകൾ ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ് എന്ന് പറയുന്നു. പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആശയവിനിമയം ഉൾപ്പെടെ പ്രയാസത്തിലാണ് എന്നും പറയുന്നു. “പുതിയ പരമോന്നത നേതാവിന് ഒരു പ്രശ്നവുമില്ല. അദ്ദേഹം ഇന്നലെ തന്റെ സന്ദേശം അയച്ചു, അദ്ദേഹം തന്റെ ചുമതലകൾ നിർവഹിക്കും.” -അരാഖ്ചി ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. ഇറാന്റെ പുതിയ നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് ട്രംപ് ശനിയാഴ്ച എൻബിസി ന്യൂസിനോട് പറഞ്ഞു. “അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല.ഇതുവരെ ആർക്കും അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ല എന്നാണ് ഞാൻ കേൾക്കുന്നത്എന്നും തുടര്‍ന്നു.
വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുജ്താബ ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ”തകർന്ന”നിലയിലാണെന്നും താൻ കരുതുന്നതായി ട്രംപ് പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ,യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, അദ്ദേഹത്തിന്”മുറിവേറ്റിട്ടുണ്ടെന്നും, വിരൂപനായിരിക്കാം”എന്നും അഭിപ്രായപ്പെട്ടു. അതേദിവസം തന്നെ പുതിയ പരമോന്നത നേതാവ് എന്ന നിലയിൽ മൊജ്തബ ഖാംനെഇയുടെ ആദ്യ പ്രസ്താവന പുറത്തുവന്നു. സ്റ്റേറ്റ് ടിവിയിലെ ഒരു അവതാരകനാണ് ഈ പ്രസ്താവന വായിച്ചത്.യുഎസിനും ഇസ്രായേലിനുമെതിരെ പ്രതികാരം ചെയ്യുമെന്നും, ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.





























