കോതമംഗലം : അർബുദം തളർത്തിയെങ്കിലും മണ്ണിൽ പൊന്ന് വിളയിക്കുകയാണ് മോളി. വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുമ്പോഴാണ് സ്വന്തം ഇച്ഛാശക്തിയും വിയർപ്പുംകൊണ്ട് ഇവർ കൃഷിയിൽ നൂറുമേനി കൊയ്യുന്നത്. കാട്ടാനകളും കാട്ടുപന്നിയും പുലിയും ഉൾപ്പെടെ വിഹരിക്കുന്ന വനാതിർത്തിയിലെ കുറുവാനപ്പാറയിലെ ഒരു ഏക്കറിലാണ് കോട്ടപ്പടി പൈനേടുത്തുവീട്ടിൽ മോളി കപ്പയും വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നത്.
അതിജീവനത്തിനായുള്ള പോരാട്ടത്തിനിടെ സന്ധ്യമയങ്ങിയാൽ കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളൊന്നും ഈ അറുപത്തിരണ്ടുകാരിയെ അലട്ടാറില്ല. ഇഞ്ചി, മഞ്ഞൾ, കപ്പ, വാഴ, ചേമ്പ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പറമ്പിൽ കയറുന്ന കാട്ടാനക്കൂട്ടം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ടോർച്ചടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയും വിരട്ടി ഓടിക്കും. സഹായത്തിനായി ഒരു നായക്കുട്ടിയുമുണ്ട്. നാളിതുവരെയായിട്ടും തന്റെ വിളകളൊന്നും വന്യമൃഗങ്ങൾ നശിപ്പിച്ചിട്ടില്ലെന്ന് മോളി പറയുന്നു. ഭർത്താവ് ഡേവിഡ് മരിച്ചതോടെ മകളുടെ വിദ്യാഭ്യാസവും കുടുംബത്തിലെ ബാധ്യതകളും മോളിയുടെ ചുമലിലാണ്. പിന്നാലെയാണ് അർബുദം പിടിപെട്ടത്. ഒരു ശസ്ത്രക്രിയയും എട്ട് കീമോതെറാപ്പിയും നടത്തി. രോഗം കാരണം ശരീരം തളരുമ്പോഴും മനോബലംമാത്രമാണ് കൈമുതൽ. ദുരിതം മാറാൻ കൃഷിമാത്രമാണ് പരിഹാരമെന്ന തിരിച്ചറിവാണ് മോളിയെ മണ്ണിലിറക്കിയത്.