ആലപ്പുഴ : ജില്ലയിൽനടന്ന മണി ചെയിൻ തട്ടിപ്പിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സൗത്ത് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെയായി നാലുപേർ പിടിയിലായി. മുനിസിപ്പൽസ്റ്റേഡിയം വാർഡിൽ അത്തിപ്പറമ്പിൽവീട്ടിൽ മുഹമ്മദ് സുഹൈൽ, സിവിൽ സ്റ്റേഷൻ വാർഡിൽ സജിതാ മൻസിലിൽ മുനവിർ, കോട്ടയം വെള്ളൂർ കളരിക്കൽവീട്ടിൽ ജിബു, ലജനത്ത് വാർഡിൽ വട്ടപ്പള്ളി പട്ടേരി പറമ്പിൽ വീട്ടിൽ ആരിഫുദീൻ എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് ആസ്ഥാനമായുളള മൈക്ലബ്ബ് ട്രേഡിങ് എന്നസ്ഥാപനം മൾട്ടി നാഷണൽ കമ്പനിയാണെന്നും ഇതിൽ നിക്ഷേപം നടത്തിയാൽ അധിക ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് മണിചെയിൻ മാതൃകയിൽ പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ബാങ്കോക്ക് ആസ്ഥാനമായി നിക്ഷേപകരിൽനിന്നു സ്വീകരിക്കുന്ന തുക ഉപയോഗിച്ച് കമ്മോഡിറ്റി ട്രേഡിങ്, ഫോറക്സ് ട്രേഡിങ്, ഓഹരി എന്നിവയിൽ നിക്ഷേപിച്ച് 20 ശതമാനം റിട്ടേൺ ഒരുവർഷത്തേക്ക് നൽകാമെന്നാണു നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
ഇടപാടുകാരെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചശേഷം യൂസർ ഐഡിയും പാസ്വേഡും നൽകിയിരുന്നു. ഇതുപയോഗിച്ച് ലോഗിൻ ചെയ്യുന്നവർക്ക് വെബ്സൈറ്റിൽ റിട്ടേണുകൾ വന്നിട്ടുണ്ടെന്നു ഡോളറിൽ കാണിക്കുമായിരുന്നു. ഇതുവിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. സമാനസംഭവത്തിനു കാസർകോട് ജില്ലയിലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ growlinetrading.com എന്ന് വെബ്സൈറ്റ് പുനർ നാമകരണം ചെയ്തു തട്ടിപ്പു നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.