ശ്രീകണ്ഠപുരം : ചികിത്സാസഹായ ധനശേഖരണത്തിന്റെ മറവിൽ പാട്ടുപാടി പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലുംമൂട് മഞ്ജു ഭവനിൽ പനയാൻ മനീഷ് (41) ആണ് പിടിയിലായത്. ചികിത്സാസഹായധന സമാഹരണത്തിന് ശ്രീകണ്ഠപുരം ടൗണിൽ മൈക്കുപയോഗിച്ച് പാട്ടുപാടി പണം പിരിക്കാൻ അനുമതി തേടിയാണ് ഞായറാഴ്ച മനീഷ് പോലീസ് സ്റ്റേഷനിലെത്തിയത്.
വൃക്കരോഗിയായ പെരിനാട്ടെ അനീഷിന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ധനസമാഹരണം എന്നാണ് പറഞ്ഞത്. തുടർന്ന് അനീഷിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു ചികിത്സാ കമ്മിറ്റിയെക്കുറിച്ച് അറിയില്ലെന്നും അനീഷിനുവേണ്ടി നാട്ടിൽ മറ്റൊരു ചികിത്സാകമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള വിവരം ലഭിച്ചത്. ഇതേത്തുടർന്ന് ഇൻസ്‌പെക്ടർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനരീതിയിൽ തട്ടിപ്പ് നടത്തിയ ആളാണ് മനീഷെന്ന് വ്യക്തമായത്.
അത്തോളി, പേരാമ്പ്ര, കുണ്ടറ, അങ്കമാലി എന്നിവിടങ്ങളിൽ ചിട്ടി തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ കേസിൽ പിടികിട്ടാപ്പുള്ളിയുമാണിയാൾ. ശ്രീകണ്ഠപുരം പോലീസ് മനീഷിനെ പേരാമ്പ്ര പോലീസിന് കൈമാറി. ഡ്രൈവർ ഉൾപ്പെടെ ആറുപേർ മനീഷിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് അവർക്കാർക്കും അറിവുണ്ടായിരുന്നില്ലെന്ന് ശ്രീകണ്ഠപുരം ഇൻസ്‌പെക്ടർ ഇ.പി. സുരേശൻ അറിയിച്ചു.





























