തിരുവനന്തപുരം : സ്വകാര്യ പങ്കാളിത്തത്തോടെ ആരോഗ്യമേഖലയിലെ ഗവേഷണ പദ്ധതി വിപുലീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. ആരോഗ്യവിദ്യാഭ്യാസത്തിൽ ഗവേഷണത്തിന് കൂടുതൽ പരിഗണന നൽകി മെഡിക്കൽ ബിരുദ, ബിരുദാനന്തരബിരുദ പാഠ്യപദ്ധതി പരിഷ്കരിക്കാനും ലക്ഷ്യമുണ്ട്. പത്തുവർഷത്തേക്കുള്ള ദേശീയ ആരോഗ്യ ഗവേഷണനയത്തിന് അന്തിമരൂപം നൽകുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ നിർദേശം തേടി.
ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി, ബയോമെഡിക്കൽ ടെക്നോളജി, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഗവേഷണ ഫൗണ്ടേഷനുകൾ തുടങ്ങിയ വിഭാഗങ്ങളിൽ സ്വകാര്യമേഖലയിലുണ്ടായ വളർച്ച പ്രയോജനപ്പെടുത്താൻ അവയുമായി കൈകോർക്കാനാണ് കരടുനയം ലക്ഷ്യമിടുന്നത്. സ്വതന്ത്ര ഫെലോഷിപ്പുകൾ, ഗവേഷണപരിപാടികൾക്ക് പ്രത്യേക ഗ്രാന്റ് തുടങ്ങിയവ നൽകി പ്രോത്സാഹിപ്പിക്കും. ജിനോമിക്സ്, ട്രാൻസ്ക്രിപ്ടോമിക്സ് തുടങ്ങിയ ഗവേഷണ മേഖലകളിൽ വിഭവങ്ങളും ശേഷിയും പങ്കിടാനാകും. സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ആരോഗ്യ ഗവേഷണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഉപയോഗപ്പെടുത്താനും നയം ലക്ഷ്യമിടുന്നുണ്ട്.
വർഷം 20,000 മുതൽ 25,000 വിദ്യാർഥികൾ രാജ്യത്ത് മെഡിക്കൽ ബിരുദവുമായി പുറത്തിറങ്ങുന്നുണ്ട്. ഇതിൽ പതിനായിരത്തോളം പേർ ഉപരിപഠനം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും പത്തുശതമാനം പേർ മാത്രമാണ് ഗവേഷണ രംഗത്തെത്തുന്നത്. അതിനാൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ സഹകരണത്തോടെ മെഡിക്കൽ കോളേജുകളെ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റാനും കരടുനയത്തിൽ നിർദേശമുണ്ട്. ഇതനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കണമെന്നും നയം ചൂണ്ടിക്കാട്ടുന്നു.





























