വിയന്ന : ചലച്ചിത്ര സംവിധായകൻ ഭരതന്റെ അനുസ്മരണാർത്ഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പത്താമത് ഭരതൻ സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രവാസി വിഭാഗത്തിൽ വിയന്ന മലയാളി മോനിച്ചൻ കളപ്പുരയ്ക്കൽ സംവിധാനം ചെയ്ത ‘തിരികൾ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്വന്തം രാജ്യത്തിനായി രണാങ്കണത്തിൽ വീരമൃത്യു വരിച്ച ഒരു പോലീസ് ഓഫീസറുടെ വിധവയായ ഭാര്യയും വികലാംഗനായ മകനുമുൾപ്പെടുന്ന കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ പ്രതിപാദിക്കുന്ന ‘തിരികൾ’ എന്ന ഷോർട്ട് ഫിലിമാണ് പുരസ്കാരത്തിനർഹമായത്. നീറുന്ന ഹൃദയത്തോടെ തന്റെ പ്രിയപ്പെട്ടവൻ ഏതൊരു മൂല്യത്തിനായാണോ ജീവത്യാഗം ചെയ്തത് അതെ മൂല്യങ്ങളിൽ തന്റെ മകനെയും നയിക്കുന്ന യുവതിയായ ഒരമ്മയുടെ വേദനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ‘തിരികൾ’ പുതുമയാർന്ന പ്രമേയത്തിലൂടെയും മികവുറ്റ സംവിധാനത്തിലൂടെയും ഉന്നത നിലവാരം പുലർത്തിയെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.
ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം സ്വന്തമായി നിർവ്വഹിച്ച മോനിച്ചൻ ഇതിനോടകം മറ്റു നാല് ഹൃസ്വചിത്രങ്ങളിലും ദൂരദർശന്റെ ‘അകലങ്ങളിൽ’ എന്ന മെഗാസീരിയലിലും വിവിധ വിഭാഗങ്ങളിൽ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സഭ, സ്വിറ്റ്സർലണ്ടിലെ കേളി തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിച്ച മൽസരങ്ങളിൽ നിരവധി തവണ ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലും ഇദ്ദേഹം പുരസ്കാരം നേടിയിട്ടുണ്ട്.
മാർച്ച് രണ്ടാം വാരം ആലപ്പുഴയിൽ വച്ചു നടക്കുന്ന അവാർഡു ദാന ചടങ്ങിൽ സിനിമാ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്ത വ്യക്തികൾ പങ്കെടുക്കുമെന്ന് വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആര്യാട് ഭാർഗ്ഗവൻ, ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരൻ നായർ, ബി. ജോസുകുട്ടി എന്നിവർ അറിയിച്ചു.
https://youtu.be/Q7cLUA39LRw