കൊച്ചി : അനിത പുല്ലയിലിന് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണെന്ന് മോൻസൺ മാവുങ്കൽ. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണ്. സ്വർണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നൽകിയിരുന്നു.
ഇത് ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തന്നോട് അകലാൻ കാരണമെന്ന് മോൻസൺ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പരാതിക്കാരനായ ഒരാളുമായി മോൻസൺ സംസാരിക്കുന്ന ശബ്ദരേഖയിലാണ് 18 ലക്ഷം രൂപയുടെ കാര്യം പറയുന്നത്.
തന്റെ കൈയിൽ അന്ന് പണമുണ്ടായിരുന്നപ്പോൾ സഹായിച്ചതാണ്. അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകൾ അതിമനോഹരമായി, അടിപൊളിയായി നടത്തിയെന്നും മോൻസൺ പറയുന്നുണ്ട്. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതും താനാണ് മുഴുവൻ ചിലവും വഹിച്ച് നടത്തിയതെന്നും മോൻസൺ പറയുന്നു.
അനിതയുടെ കൈയിൽ പണമുണ്ട്. ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താൻ മുടക്കിയ പണം തിരികെ ചോദിച്ചു. 18 ലക്ഷം മുടക്കിയതിൽ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. ഒരു മാസം കഴിയുമ്പോൾ തിരികെ യൂറോ ആയി നൽകാം എന്ന പറഞ്ഞതുകൊണ്ടാണ് ചോദിച്ചതെന്നും മോൻസൺ പറയുന്നു. എന്നാൽ പണം തിരികെ നൽകാതിരിക്കാൻ അനിത തന്നോട് ചോദിച്ചത്. 114 പെൺകുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം ചോദിക്കുന്നതെന്തിനെന്ന് അനിത ചോദിച്ചുവെന്നും മോൻസൺ പറയുന്നു.
അനാഥാലയങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്നും അനിതയോട് ചോദിച്ചു. പണം മുടക്കിയത് മുഴുവൻ തന്റെ അക്കൗണ്ടിൽ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോൻസൺ പറയുന്നു.
അനിത പുല്ലയിലിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വീഡിയോ കോൺഫറൻസ് വഴി വിളിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ തന്റെ ഭാഗം ന്യായീകരിക്കുകമാത്രമാണ് അനിത പുല്ലയിൽ ചെയ്തത്. ഇത് പ്രാഥമിക മൊഴിയായി മാത്രം കണ്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകും.
ഇനിയും രണ്ട് കേസുകളിൽ മോൻസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്. അപ്പോഴായിരിക്കും അനിത പുല്ലയിലുമായിട്ടുള്ള ഇടപാടുകളിൽ കൂടുതൽ അന്വേഷണം വരിക. അപ്പോൾ മൊഴിയിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ അനിതയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് പദ്ധതി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അനിത ആവർത്തിക്കുന്നത്. ചില സംശയങ്ങൾ ഉണ്ടായപ്പോഴാണ് മോൻസണുമായി അകന്നതെന്നും അവർ പറയുന്നു.