ചെങ്ങന്നൂർ : കാലവർഷപ്പെയ്‌ത്തിൽ ഗ്രാമീണറോഡുകൾ തകർന്നു. കഴിഞ്ഞ രണ്ടു വർഷമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തത് റോഡുതകർച്ചയ്ക്ക് ആക്കം കൂട്ടി. ചെങ്ങന്നൂർ നഗരസഭ 27-ാം വാർഡിലെ പത്തനക്കാട്ടിൽപ്പടി-കൊച്ചുതറ റോഡ്, പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ വാഴയിൽപ്പടി-കൂടാരത്തിൽപ്പടി, റെയിൽവേ സ്റ്റേഷൻ വാർഡിലെ കോതാലിൽപ്പടി-കോണത്തേത്തുപ്പടി റോഡുകൾ തകർന്നവയുടെ കൂട്ടത്തിൽപ്പെടും. മുൻവർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിലെ കഴിഞ്ഞവർഷത്തെ റോഡുപ്രവൃത്തികളിൽ മിക്കവയും പൂർത്തീകരിക്കാൻ കഴിയാതെ സ്പിൽ ഓവറായി. ഈ സാമ്പത്തികവർഷം ഫണ്ടുകൾ നേരത്തേ ലഭിച്ചതിനാൽ പല റോഡുകൾക്കും തുക വകകൊള്ളിച്ചിട്ടുണ്ട്.
ടെൻഡർ നടപടികൾ നടന്നുവരുകയാണ്. അധികനിരക്ക് നൽകാമെന്ന ഉറപ്പിലാണ് മിക്ക റോഡുകളും കരാറുകാരെക്കൊണ്ട് എടുപ്പിക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ ടാറിങ് പ്രവൃത്തികളാണ് ഏറ്റെടുക്കാത്തതിൽ അധികവും. ഇതുമൂലം റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും പൂർണമായി സ്തംഭിച്ചു. ബില്ലുകൾ മാറാത്തതും ടാറിന്റെ ഉയർന്ന വിലയും കണക്കിലെടുക്കുമ്പോൾ ടാറിങ് ജോലികൾ നഷ്ടമാണെന്നാണ് കരാറുകാർ പറയുന്നത്.





























