കോന്നി : മഴക്കാലം ശക്തമായതോടെ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണികളും ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കാറ്റിലുമായി കോന്നി കെഎസ്ഇബി ഓഫീസിന്റെ പരിധിയിൽ 32 തൂണുകളാണ് ഒടിഞ്ഞുവീണത്. വെള്ളിയാഴ്ചത്തെ കാറ്റിൽ തണ്ണിത്തോട്, കോന്നി താഴം, പ്രമാടം പഞ്ചായത്തിന്റെ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ താഴെ വീണു. ഒന്നും രണ്ടും ദിവസം എടുത്താണ് പണികൾ പൂർത്തിയാക്കിയത്. മഴ നനഞ്ഞും ജീവനക്കാർ ജോലി ചെയ്തതുകൊണ്ടാണ് വൈദ്യുതി സമയബന്ധിതമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
കെഎസ്ഇബി ഓഫീസിലെ ജീവനക്കാർക്ക് പുറമേ 18 പേരെക്കൂടി താത്‌കാലിക അടിസ്ഥാനത്തിൽ നിയമിച്ചാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വഴിയരികിൽ നിൽക്കുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പാണ് മുറിച്ചു മാറ്റേണ്ടത്. അവരും നടപടി സ്വീകരിക്കുന്നില്ല. വൈദ്യുത കമ്പി പൊട്ടിവീണത് മിനി സിവിൽ സ്റ്റേഷനു സമീപമുള്ള ഇടവഴിയിൽ പരിഭ്രാന്തി പരത്തി. അപായമൊന്നും ഉണ്ടായില്ല. 23,000 കണക്ഷനുകളാണ് കോന്നി സെക്ഷനിലുള്ളത്. മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുത ലൈനിലേക്ക് കിടക്കുന്ന മരച്ചില്ലകൾ നീക്കിയും ഉപഭോക്താക്കളും സഹകരിക്കണമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ.എ. അശ്വിനികുമാർ പറഞ്ഞു.





























