കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും ഇഡി ഉടൻ നോട്ടീസ് അയക്കും. നേരത്തെ സുഹൃത്തുക്കളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.
കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.






























