കൊല്ലം : ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണം. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ. വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും 17 ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത് പറഞ്ഞു. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.
പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് അതുല്യ നാട്ടിൽ വന്നിരുന്നു. ഇവരുടെ മകള്‍ നാട്ടിലാണ് പഠിക്കുന്നത്. അച്ഛൻ എന്നുവെച്ചാൽ കുഞ്ഞിന് പേടിയായിരുന്നു. അതിനാൽ കുഞ്ഞ് നാട്ടിലാണ് പഠിച്ചിരുന്നത്. അതുല്യയും സതീഷും തമ്മിൽ പ്രായവ്യത്യാസമുണ്ട്. അതിന്‍റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. അതുല്യ എപ്പോഴും വിളിച്ച് വിഷമം പറയാറുണ്ടായിരുന്നു. സൈക്കോയെപ്പോലെയാണ് അയാളുടെ പെരുമാറ്റം. മദ്യകഴിച്ചാൽ പിന്നെ പെരുമാറ്റം മാറും.





























