ചെങ്ങന്നൂർ : മഴക്കാലമായതോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പനിബാധിച്ചെത്തുന്നവർ കൂടുന്നു. കഴിഞ്ഞയാഴ്ചയിൽ ഒപിയിൽ 200 പേർവരെ പനിബാധിച്ചെത്തിയിരുന്നു. ഈ ആഴ്ചയിൽ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഡെങ്കിപ്പനിക്കേസുകളും എത്തുന്നുണ്ട്. എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴക്കാലപൂർവ മുന്നൊരുക്ക യോഗത്തിൽ പനിവാർഡൊരുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബോയ്‌സ് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ല. മെഡിക്കൽ, സർജിക്കൽ വാർഡുകളിലായി 19 കിടക്കകൾ മാത്രമാണുള്ളത്.
ഇത് പനിക്കാലത്തു മതിയാകില്ല. ഈ സാഹചര്യത്തിൽ എങ്ങനെ പനിവാർഡൊരുക്കുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ. ഇതിനിടയിൽ 108 ആംബുലൻസ് ജീവനക്കാർ ഉപയോഗിച്ചിരുന്ന മുറി പനിവാർഡാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. നാലുബെഡ്ഡുകൾ ഒരുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ഇവരോട് മുറിയൊഴിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശ്രമമുറി ഒഴിവാക്കുന്നതിനെ 108 ആംബുലൻസ് ജീവനക്കാർ എതിർക്കുകയാണ്. ജീവനക്കാരെ ഒഴിപ്പിക്കുമ്പോൾ സർക്കാരിന്റെ സൗജന്യസേവനമായ കനിവ് 108 ആംബുലൻസിന്റെ സേവനം പൂർണമായി നിലയ്ക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.





























