കൊച്ചി : പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തയുണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ക്യാബിനറ്റ് നോട്സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നതെന്നും ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് എലപ്പുള്ളി പഞ്ചായത്തിലാണെന്നും ഉത്തരവിലുണ്ട്. പ്രതിദിനം 5000 കെഎൽ വെള്ളം ഉപയോഗിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
എഥനോൾ പ്ലാന്‍റിനായി കിൻഫ്രയിൽ നിന്ന് വെളളം നൽകാമെന്നാണ് വാട്ടര്‍ അതോറിറ്റി കമ്പനിയെ അറിയിച്ചിരുന്നത്. വെള്ളം നൽകുന്നതിനുളള സമ്മതം നൽകിയിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതെന്നും ഉത്തരവിലുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പായ ജല ലഭ്യത പദ്ധതിക്കില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടി. ഒയാസിസ് കമ്പനി അപേക്ഷ നൽകിയ അതേദിവസം തന്നെ വാട്ടർ അതോറിറ്റി കത്ത് നൽകിയെന്ന് കോടതി വ്യക്തമാക്കി. വാട്ടർ അതോറിറ്റിയുടെ ഈ കത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും എന്ത് ഓഡിറ്റിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും സർക്കാർ ഉത്തരവിന് ആധാരമായ പല വസ്തുതകളും ശരിയല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നൽകിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കികൊണ്ടുളള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് പുറത്തിറക്കിയത്.





























