പാലക്കാട് : സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കുമെന്നും മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം പാലക്കാടും മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയിൽ ഈ തീരുമാനം ഒരു ആശ്വാസമാകുമെന്നാണ് കണക്കാക്കുന്നത്. പ്രവേശനം ലഭിക്കാത്ത കുട്ടികൾക്ക് വേണ്ടി തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാർഥി ചാരായം സ്കൂളിലേക്ക് കൊണ്ടുവന്ന സംഭവം നടക്കാൻ പാടില്ലാത്തതാണ്.
വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി ഷംസുദീൻ പറഞ്ഞു. ചീത്ത പറഞ്ഞും ശിക്ഷിച്ചും വിദ്യാർത്ഥികളെ തിരുത്താൻ കഴിയില്ല. അധ്യാപകർക്ക് വിദ്യാർത്ഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ അത് ദുരുപയോഗം ചെയ്തേക്കും, അതിനാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തക്കതായ നടപടികളും തീരുമാനങ്ങളും ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.






























