ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ വ്യാപക പരിശോധനയിൽ പണവും സ്വർണവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. ഹൈദരാബാദിലെ ഷാമിർപേട്ട തഹസിൽദാർ തുമ്മക്കൊമ്മ സുചരിതയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള വീടുകൾ, ഫ്ലാറ്റുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പരിശോധനയിൽ വൻതോതിൽ പണവും സ്വർണാഭരണങ്ങളും വിലപ്പെട്ട രേഖകളും കണ്ടെത്തിയതായാണ് വിവരം.
മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് സുചരിത ഇപ്പോൾ. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സിദ്ദിപേട്ടിലെ 2.17ഏക്കർ കൃഷിഭൂമി,ഹൈദരാബാദിൽ മൂന്ന് ഫ്ളാറ്റുകൾ, രണ്ട് ഹൗസ് പ്ലോട്ടുകൾ, വിലകൂടിയ രണ്ട് കാറുകൾ, 1.2 കോടിയുടെ സ്വർണവും വജ്രവും, 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ, മുപ്പത്തെട്ടുലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ആസ്തിയുടെ വിപണിമൂല്യം ഇതിലും കൂടുതലായിരിക്കും എന്നാണ് അധികൃതർ പറയുന്നത്.






























