റിയാദ് : സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 18,200 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. താമസ നിയമലംഘനത്തിന് 11,442 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,931 പേർ, തൊഴിൽ നിയമലംഘനത്തിന് 2,827 പേർ എന്നിങ്ങനെയാണ് പിടിയലായ വിദേശികളുടെ പട്ടിക. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,762 പേരെ പിടികൂടി. ഇതിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.
നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 46 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ നൽകുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത 11 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ 25,477 പേർ (23,443 പുരുഷന്മാരും 2,034 സ്ത്രീകളും) തുടർനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 18,685 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. 14,451 പേരെ ഇതിനോടകം നാടുകടത്തി.





























