വയനാട്/ മലപ്പുറം: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയുള്ള ഔദ്യോഗിക മരണസംഖ്യ 110 ആണ്. ഇത് ഇനിയും ഉയരാനാണ് സാദ്ധ്യത. നിലവില്‍ 50ന് അടുത്ത് ആളുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് അതിര്‍ത്തി ജില്ലയായ മലപ്പുറത്ത് നിന്നാണ്. മലപ്പുറം പോത്തുകല്ലില്‍ നിന്നും ചാലിയാറിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത് തിരച്ചില്‍ നടത്തിയവരാണ്.ചില മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴികിയെത്തിയപ്പോള്‍ ചിലത് വനത്തിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. എന്‍ഡിആര്‍എഫ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്.
വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തേക്ക് കൊണ്ടുവന്നത് കനത്ത വെല്ലുവിളികളെ അതിജീവിച്ചാണ്. ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്കായതിനാല്‍ മറുകരയിലേക്ക് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനും വലിയ പ്രതിസന്ധി നേരിട്ടു.ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്നവര്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.





























