കൊല്ലം : പാർലമെന്ററിയനും കൊല്ലം ലോക്സഭാംഗവുമായ എൻ കെ പ്രേമചന്ദ്രന്റെ മകനും ഒടുവിൽ അച്ഛന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നു എന്നതാണ് ആർഎസ്പിയിൽ നിന്നും ഉയർന്നു കേൾക്കുന്ന പുതിയ വാർത്ത. പ്രേമചന്ദ്രന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി മകൻ കാർത്തിക് പ്രേമചന്ദ്രൻ ആയിരുന്നു. കാർത്തിക്കിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് യുഡിഎഫിലെ പല നേതാക്കന്മാരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. മകനെ രാഷ്ട്രീയത്തിലിറക്കിയാൽ ശോഭിക്കുമെന്ന് പല നേതാക്കന്മാരും പ്രേമചന്ദ്രനോട് പറഞ്ഞിരുന്നുവെങ്കിലും മകന്റെ തീരുമാനത്തിന് വിടുകയായിരുന്നു പ്രേമചന്ദ്രൻ.
ആർഎസ്പി യിലെയും യു ഡി എഫിലെയും ചില പ്രമുഖ നേതാക്കന്മാരുടെ സ്നേഹപൂർവ്വമായ സമ്മർദ്ദത്തിന് ഇപ്പോൾ കാർത്തിക് വഴങ്ങുന്നു എന്നാണ് സൂചന. ആർഎസ്പിക്കും പ്രേമചന്ദ്രനും ശക്തമായ സ്വാധീനമുള്ള കൊല്ലത്തു തന്നെ കാർത്തിക് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ആർ എസ്പിയുടെ തട്ടകമായ ഇരവിപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ ഇരവിപുരത്തിന് വേണ്ടി മുസ്ലീംലീഗും അവകാശവാദം ഉയർത്തുന്നുണ്ട്. ലീഗിന്റെ പ്രമുഖ നേതാവായിരുന്ന യൂനുസ് കുഞ്ഞിന്റെ മകനും ജില്ലാ പ്രസിഡണ്ടുമായ നൗഷാദ് യൂനുസ് ആണ് ഇരവിപുരത്തിനായി കരുക്കൾ നീക്കുന്നത്. ഇരവിപുരം മുസ്ലീം ലീഗിന് വിട്ടു നൽകേണ്ടി വന്നാൽ തെക്കൻ കേരളത്തിലെവിടെയെങ്കിലുമാണ് മറ്റൊരു ലക്ഷ്യം.





























