പത്തനംതിട്ട : പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനമാണ് കാർബൺ ന്യൂട്രൽ പദ്ധതി എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കുന്നത്. ഇതുസംബന്ധിച്ച ശുപാർശ വനംവകുപ്പിനു മുമ്പാകെ എത്തിയിട്ടുണ്ട്.
കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. വിവാദമാകുമെന്നു കണ്ട് പിന്നീട് 15 വർഷമായി ചുരുക്കി. വർഷംതോറും കമ്പനി നൽകാമെന്നേറ്റ തുകയിലും കുറവുവരുത്തിയതായി സൂചനയുണ്ട്.
വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തി. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദർശിച്ചു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് വിവരം.