വെച്ചൂച്ചിറ : ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന റോഡിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെ കുടിവെള്ള പൈപ്പിടാൻ ശ്രമം. ഇതിനായി കോണ്‍ക്രീറ്റ് ചെയ്ത റോഡിന്‍റെ വശങ്ങള്‍ വീണ്ടും വെട്ടിപ്പൊളിക്കാനാണ് നീക്കം. വെച്ചൂച്ചിറ-ചാത്തൻതറ-മുക്കൂട്ടുതറ റോഡാണു വെട്ടിപ്പൊളിക്കുന്നത്. വെച്ചൂച്ചിറ ജലവിതരണ പദ്ധതി വിപുലീകരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയിൽ രൂപരേഖ തയാറാക്കിയിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് കേന്ദ്രമായ കമ്പനിക്കു കരാറും നൽകിയിരുന്നു. അവർ പലയിടത്തും പണി ആരംഭിച്ചിരുന്നു. ചെയ്ത ജോലികളുടെ ബില്ലുകൾ മാറിക്കിട്ടാത്തതു മൂലം കമ്പനി ഇടയ്ക്ക് പണി നിർത്തി പോയി. പൈപ്പുകള്‍ സ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതു മൂലം റോഡിന്‍റെ നിര്‍മ്മാണവും ഇഴഞ്ഞു. പിന്നീട് ആദ്യ കരാറുകാരനെ ഒഴിവാക്കി. ഇതിനിടയില്‍ റോഡിന്‍റെ പണികള്‍ വീണ്ടും കരാറായി.
പുതിയ കരാറുകാര്‍ ജോലികളുമായി മുന്നോട്ടു പോയി. പുതിയ പദ്ധതി അനുസരിച്ച്
ജല ശുദ്ധീകരണ പ്ലാന്റിനെ സംഭരണികളുമായി ബന്ധിപ്പിക്കാന്‍ വ്യാസം കൂടിയ പൈപ്പുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അവ ഇപ്പോൾ വെച്ചൂച്ചിറ നവോദയ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ ഇറക്കി തുടങ്ങി. ആശ്രമം പ്ലാന്റിലാണു പുതിയജല ശുദ്ധീകരണ പ്ലാൻ്റ് സ്‌ഥാപിക്കുന്നത്. ഇവിടെ നിന്നാണ് നിരവ്, തലമുട്ടിയാനിപ്പാറ, ചാത്തൻതറ, കുന്നം, കുംഭിത്തോട്, അരയൻപാറ എന്നിവിടങ്ങളിലെ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ സംഭരണികളിൽ ശുദ്ധീകരിച്ച – വെള്ളം എത്തിക്കുന്നത്. ഇതിനായി വെച്ചൂച്ചിറ-മുക്കൂട്ടുതറ റോഡിലൂടെ വേണം സംഭരണികളിൽ വെള്ളമെത്തിക്കാൻ. പ്ലാൻ്റിൽ വെള്ളമെത്തിക്കാൻ ഇടത്തിക്കാവ് മുതല്‍ നവോദയ വരെയുള്ള ബിഎംബിസി ടാറിങ് വെട്ടിപ്പൊളിക്കണം.
മുക്കൂട്ടുതറ റോഡിൽ ബിഎം ടാറിങ് നടത്തിയിട്ടുണ്ട്. ബിസി ടാറിങ് നടത്തുന്നതിനു മുന്നോടിയായി വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു. ഇതെല്ലാം വെട്ടിപ്പൊളിച്ചു വേണം ഇനിയും പൈപ്പുകളിടാൻ. റോഡ് പണിക്കു മുൻപേ പൈപ്പുകളിട്ടിരുന്നെങ്കിൽ വെട്ടിപൊളിക്കല്‍ ഒഴിവാക്കാമായിരുന്നു. നല്ല റോഡിലൂടെ സഞ്ചരിക്കാന്‍ യോഗമില്ലാത്ത അവസ്ഥയാണ് വെച്ചൂച്ചിറക്കാര്‍ക്കെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചില്‍. പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.





























