തിരുവല്ല: തിരുമൂലപുരത്ത് ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അടച്ചുപൂട്ടിയ ബീവറേജ് ഔട്ട്‌ലെറ്റ് വീണ്ടും തുറക്കാനുള്ള നീക്കം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തടഞ്ഞു. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം തിരക്കേറിയ എം.സി റോഡിനോട് ചേർന്ന് ബീവറേജ് ഔട്ട്‌ലെറ്റ് വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള നീക്കമാണ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. മാസങ്ങൾക്ക് മുമ്പ് തിരുവല്ല റവന്യൂ ടവറിൽ നിന്നും തിരുമൂലപുരം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഈ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ജനകീയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഈ സ്ഥലത്ത് മദ്യശാല തുടങ്ങില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണ്. ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇന്ന് വീണ്ടും ഔട്ട്‌ലെറ്റ് തുറക്കാൻ ശ്രമം നടന്നതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ എം.എൽ.എ കളക്ടറുടെ ഉറപ്പ് ലംഘിച്ച് സ്ഥാപനം തുറക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാട് സ്വീകരിച്ചു. ഇതോടെ അധികൃതർ പിൻവാങ്ങുകയും ലോറിയിൽ എത്തിച്ച മദ്യശേഖരം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ലേഖ എസ്, സിസ്റ്റർ അലീന എസ്.ഐ.സി, കൗൺസിലർ മാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി .എൻ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആർ രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ,സോജാ കാർഡോസ് എന്നിവരും എം.എൽ.എയോടൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നു.






























