തിരുവനന്തപുരം : തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ ഗൗരവമായി കാണുന്നുവെന്നും എന്നാൽ ഇതിന്റെ പേരിൽ മാറത്തടിച്ച് നിലവിളിക്കാനില്ലെന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കി. പരാജയത്തിന് പരാജയമെന്ന് തന്നെയാണ് പേരെന്ന് സമ്മതിച്ച പാർട്ടി എവിടെയെല്ലാം വീഴ്ചകൾ സംഭവിച്ചു എന്ന് ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി ജനങ്ങൾക്കൊപ്പം തന്നെ മുന്നോട്ട് പോകുമെന്നും അറിയിച്ചു. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ചതിലും വിരുദ്ധമായ ഫലമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് പാർട്ടി വിലയിരുത്തി. ഭരണവിരുദ്ധ വികാരം എന്നതിലുപരി ഇടതുപക്ഷത്തിന് മുൻകൂട്ടി കാണാൻ കഴിയാത്ത രീതിയിലുള്ള ഒരു വോട്ടുചോർച്ച എവിടെയൊക്കെയോ സംഭവിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് എല്ലാ തലങ്ങളിലും പഠനം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായി പാർട്ടി കമ്മിറ്റികൾ ഉടൻ ചേരും. തുടർന്ന് എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുകയും വൈകാതെ തന്നെ സംസ്ഥാന കൗൺസിൽ ചേർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. സമരങ്ങളിലൂടെയും സംഘടനാ പ്രവർത്തനങ്ങളിലൂടെയും പോരാട്ടം തുടരുമെന്നും എല്ലാ സീറ്റുകളിലെയും ഫലം വിശദമായി പരിശോധിക്കുമെന്നും സി.പി.ഐ വ്യക്തമാക്കി.





























