തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എംപി. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവ്. ഈ നടപടിക്രമം നടക്കട്ടെ എന്നാണ് തൻ്റെ നിലപാട്. തുറമുഖത്തിൻ്റെ വളർച്ചയാണ് ആവശ്യം. പക്ഷേ നിയമങ്ങൾ പാലിച്ചു വേണം എല്ലാം. ആരും അദാനിയെ എതിർക്കുന്നില്ല. വിഷയത്തിൽ പഠിച്ചിട്ട് സർക്കാർ തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു.അതേസമയം വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് പഴയ മുഖ്യമന്ത്രിക്ക് കുറെകൂടി കാര്യങ്ങൾ അറിയാമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മാസം മാത്രമാണ് തങ്ങൾക്ക് കിട്ടിയത്. കാര്യങ്ങൾ പരിശോധിക്കട്ടെ. എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ട് . അദാനി പോർട്ട് നൽകിയ അപേക്ഷയിൽ നിയമവശങ്ങൾ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും .മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തിന്‍റെ വിമർശനവും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടും സർക്കാരിന് മേൽ സമ്മർദം ഉണ്ടാക്കുന്നുണ്ട്.






























