കോഴിക്കോട്: കലോത്സവത്തിന്‍റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ അനധികൃത പിരിവ് നടത്തിയതായി ആരോപണം. ഔദ്യോഗികമായി സര്‍വകലാശാല പോലുമറിയാതെ മലപ്പുറം ജില്ലയിലെ കോളജുകളില്‍നിന്ന് 1000 രൂപ വീതവും കോഴിക്കോട് നിന്ന് 2000 രൂപയും എസ്.എഫ്.ഐ പിരിച്ചെടുത്തതെന്നാണ് ഉയരുന്ന ആരോപണം. എം.എസ്.എഫ് ആണ് എസ്.എഫ്.ഐയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ സര്‍വകലാശാല യൂണിയൻ നേതൃത്വത്തിന് വിശദീകരണം നൽകി. ചെലവ് കൂടുതലുള്ളതുകൊണ്ടാണ് അനൗദ്യോഗികമായി പിരിവ് നടത്തേണ്ടി വന്നതെന്നാണ് എസ്.എഫ്.ഐയുടെ വാദം.
കലോത്സവങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിന് ഈ വര്‍ഷവും ഒരു കോടിയിലധികം രൂപ യൂണിയന് സര്‍വകലാശാല നൽകുന്നുണ്ട്. ഇത് കൂടാതെയാണ് എസ്.എഫ്.ഐയുടെ പണപ്പിരിവ്. സര്‍വകലാശാല നല്‍കുന്ന തുകകൊണ്ട് കലോത്സവം അടക്കമുളള മുഴുവന്‍ പരിപാടികളുടെയും സംഘാടനത്തിന് പണം തികയാതെ വന്നതുകൊണ്ടാണ് കൂടുതൽ പണം പിരിക്കേണ്ടി വന്നതെന്ന എസ്.എഫ്.ഐയുടെ ന്യായീകരണം എം.എസ്.എഫ് തള്ളുന്നുമുണ്ട്. കലോത്സവത്തിന്‍റെ പേരിലുളള അധിക പിരിവിനെക്കുറിച്ച് പ്രതികരിക്കാൻ കാലിക്കറ്റ് സര്‍വകലാശാല ഇതുവരെ തയ്യാറായിട്ടില്ല.





























