തിരുവനന്തപുരം : ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതാണെന്നും എം.ടി.രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ ആലുവയിൽ പ്രചാരണ ബോർഡിൽ സവർക്കരുടെ ചിത്രം വെയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത കോൺഗ്രസുകാർ സവർക്കറുടെ സ്മരണയ്ക്കായി ഇന്ദിരാഗാന്ധി സ്റ്റാമ്പ് ഇറക്കിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. മഹാത്മാഗാന്ധിയും നെഹ്റുവും സവർക്കരെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നും രമേശ് പറഞ്ഞു. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നതയിൽ ആർഎസ്എസിനെ വലിച്ചിഴയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ഇതു പരിഹാസ്യമാണെന്നും എം.ടി.രമേശ് പറഞ്ഞു. ആർഎസ്എസ് വിരോധം പറഞ്ഞ് പണ്ടുകാലത്തു ചെയ്തതുപോലെ ഇന്നു ജനങ്ങളെ കയ്യിലെടുക്കാനാവില്ല. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസ് ബന്ധമുള്ളവരാണെന്നത് എല്ലാവർക്കുമറിയാം. ഗവർണർക്കെതിരെ വധശ്രമം നടന്നതിന് പ്രോട്ടോക്കോൾ പ്രകാരം പരാതിപ്പെടേണ്ടത് ആഭ്യന്തര സെക്രട്ടറിയാണെന്നും രമേശ് പറഞ്ഞു.





























