കണ്ണൂർ: കഥാകൃത്ത് എം.ടി.വാസുദേവൻ നായർ മുഖ്യമന്ത്രിയെ വിമർശിച്ചിട്ടില്ലെന്നും വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കോഴിക്കോട് കടപ്പുറത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എംടി രൂക്ഷമായി വിമര്‍ശിച്ചു.
അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എംടി യോഗത്തിൽ വ്യക്തമാക്കി.





























