കാമറെഡ്ഡി : തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ഇൻഷുറൻസ് തുക ലഭിക്കാൻ ഭർത്താവിനെ കൊന്ന് അപകടമെന്ന് വരുത്തിത്തീർത്ത കേസിൽ സ്‌ത്രീയും കാമുകനും പിടിയിൽ. പ്രതികളായ കാഞ്ചർല രേണുകയെയും കാമുകൻ കാഞ്ചർല ഗംഗാശേഖറിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മേയ് 22നാണ് സംഭവം നടന്നത്. കാഞ്ചർല രേണുകയുടെ ഭർത്താവ് കാഞ്ചർല രാജയ്യയാണ് (45) കൊല്ലപ്പെട്ടത്. തന്റെ ഭര്‍ത്താവ് രാത്രിയില്‍ കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഒരു വാഹനാപകടത്തില്‍ മരിച്ചുവെന്ന് രേണുക പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മൃഗം പെട്ടെന്ന് റോഡ് മുറിച്ചുകടന്നതായും രാജയ്യ തന്റെ മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടതായും അവര്‍ അവകാശപ്പെട്ടു. സദാശിവനഗര്‍ മണ്ഡലിലെ മാര്‍ക്കല്‍ ഗ്രാമത്തിലാണ് രേണുക താമസിക്കുന്നത്. രാത്രി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഒരു മൃഗം തട്ടി വാഹനം അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചുവെന്ന് കാട്ടി ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ സംശയം തോന്നിയ പോലീസ് അപകടസ്ഥലം പരിശോധിച്ചു. ശേഷം അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, സാങ്കേതിക വിവരങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ രാജയ്യയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. രാജയ്യയുടെ ശരീരത്തിലെ പരിക്കുകൾ റോഡപകടത്തിലേത് പോലെ ആയിരുന്നില്ല. തുടർന്ന് അന്വേഷണം ഗംഗാശേഖറിലേക്കെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. നാല് വർഷമായി രേണുകയുമായി പ്രണയത്തിലാണെന്നും ബന്ധത്തിന് തടസമാകാതിരിക്കാനും പണം ലഭിക്കാനുമാണ് രാജയ്യയെ കൊലപ്പെടുത്തിയതെന്നും ഗംഗാശേഖർ പറഞ്ഞു.





























