കൊല്ലം : കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്നാട് വാൽപാറയിൽ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. നഗരത്തിലെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പോലീസ് നേരത്തെ എത്തിയിരുന്നു. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നത്. പ്രതി തമിഴ്നാട് സ്വദേശിയാണെന്നായിരുന്നു സംശയം. ഏപ്രിൽ 19-നാണ് പാരിപ്പള്ളിയിൽ ആദ്യ കൊലപാതകം നടക്കുന്നത്.
അതിനുപിന്നാലെ മേയ് 25-ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ രണ്ടാമത്തെ കൊലപാതകവും നടന്നു. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കൊല്ലത്ത് മുണ്ടയ്ക്കൽ സ്വദേശിയായ വയോധികൻ രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാൾ ആണിത്. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആൾ ആണിത്.





























