അരീക്കോട് : ഇരുപത്തൊന്നുദിവസം മുൻപ് കാണാതായ പതിനഞ്ചുകാരൻ വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി 535 പേർ അടങ്ങിയ സംഘം നടത്തിയ തീവ്രശ്രമവും ഫലംകണ്ടില്ല. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയുടെ വീട് ചെക്കുന്ന് മലയുടെ താഴ്‌വാരത്തിലാണ്. ഇവിടെ റബർതോട്ടത്തിൽ സൗഹാൻ കുരങ്ങിനെ ഓടിക്കുന്നതായാണ് അവസാനം കണ്ടത്.
പലപ്രാവശ്യം പോലീസും നാട്ടുകാര്യം സന്നദ്ധപ്രവർത്തകരും സംഘംചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കളക്‌ടർ, എസ്.പി എന്നിവരെക്കണ്ട് കുട്ടിയുടെ മാതാവ് ഖദീജ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മല അരിച്ചുപെറുക്കി പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. കുട്ടിയുടെ ചെരുപ്പോ വസ്ത്രാവശിഷ്ടങ്ങളോ ഒന്നും കണ്ടെത്താത്തതിനാൽ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ എന്ന സംശയത്തിലാണ് ഇപ്പോൾ നാട്ടുകാരുള്ളത്.
പോലീസിന്റെ അഭ്യർഥനമാനിച്ച് മലയിൽ തിരച്ചിൽ നടത്താനായി എത്തിയ സന്നദ്ധപ്രവർത്തകർക്ക് അരീക്കോട് പോലീസ് ഓഫീസർ ലൈജുമോൻ നിർദേശങ്ങൾ നൽകി. അരീക്കോട് പോലീസിനൊപ്പം ഫയർസ്റ്റേഷൻ ഓഫീസർമാരായ അബ്ദുൽഗഫൂർ കുനിയിൽ, പ്രദീപ്, ടി.ആർ.എസ്. കോ-ഓർഡിനേറ്റർ ഉമറലി ശിഹാബ്, ജനപ്രതിനിധികൾ, ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ തെരച്ചിലിന് നേതൃത്വം നൽകി.