ഈജിപ്ത് : 4 വർഷമായി തടവിലായിരുന്ന ഖത്തർ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈനെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഈജിപ്ത്. 2016 ഡിസംബറിൽ കരുതൽ തടങ്കലിൽ ആക്കിയിരുന്ന മഹ്മൂദിനെയാണ് 4 വർഷങ്ങൾക്കു ശേഷം മോചിപ്പിച്ചത്.
മകൾ അസ്സഹ്റ ഹുസൈൻ വാർത്താ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചു. 54കാരനായ മഹ്മൂദ് ദീർഘകാലം അൽജസീറ അറബിക് ചാനലിനു വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചിരുന്നു. 2010ൽ മുഴുവൻ സമയ മാധ്യമ പ്രവർത്തകനായി. ആദ്യം കെയ്‌റോയിലും പിന്നീട് ദോഹയിലും ജോലി ചെയ്ത അദ്ദേഹം അവധിക്കാലത്ത് കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോൾ അറസ്റ്റിലാവുകയായിരുന്നു. 2016 ഡിസംബർ 23ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലേറെ ചോദ്യം ചെയ്തു.
തുടർന്ന് വിട്ടയച്ച ശേഷം ഒരു ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റായ വാർത്തകൾ നൽകി രാജ്യത്തിന്റെ പ്രതിഛായ തകർക്കുന്നു എന്നും ഇതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നു എന്നും ആരോപിച്ചുകൊണ്ടായിരുന്നു ഈജിപ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കഴിഞ്ഞില്ല. അതിനാൽ തന്നെ കുറ്റം ചുമത്താതെയാണ് അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരുന്നത്. മഹ്മൂദിന്റെ മോചനത്തിനായി അൽ ജസീറ ലോകവ്യാപകമായി ക്യാമ്പയിൻ നടത്തിയിരുന്നു.