ചെങ്ങന്നൂർ : അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളുടെ പട്ടികയിലേക്ക് ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളും. വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ആധുനിക രീതിയിൽ നിർമിച്ച കെട്ടിട സമുച്ചയം 12 ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നാടിനു സമർപ്പിക്കും. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടം ഓരോ നിയമസഭാനിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി മികവിന്റെ കേന്ദ്രമാക്കുകയാണ് സർക്കാർ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ മണ്ഡലത്തിൽ തിരഞ്ഞെടുത്തത്, മുളക്കുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളാണ്. എം.എൽ എ ഫണ്ടും കിഫ്ബിയിൽ നിന്നുള്ള അഞ്ചുകോടി രൂപയും ചേർത്ത് ആറുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം പൂർത്തീകരിച്ചത്. നിലവിലെ സ്കൂൾ വളപ്പിൽ പ്രത്യേകമായി നിർമിച്ച മൂന്നുനില കെട്ടിടത്തിൽ വിപുലമായ അക്കാദമി ബ്ലോക്കിനു പുറമേ പ്രിൻസിപ്പാളിന്റെ മുറി, സ്റ്റാഫ്റൂം, കൗൺസിലിങ്റൂം, വിവിധ ലാബ് മുറികൾ, പെൺകുട്ടികൾക്ക് വിശ്രമമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.
നിലവിൽ യു.പി, എച്ച്.എസ്, എന്നീ പഠന വിഭാഗങ്ങൾക്കു പുറമേ, ഹയർസെക്കൻഡറിയും വി.എച്ച്.എസ്.ഇ യുമുള്ള താലൂക്കിലെ തന്നെ ഏക സർക്കാർ സ്കൂളാണിതെന്ന പ്രത്യേകതയും മുളക്കുഴക്കു മാത്രം സ്വന്തം. ഇതു കൂടാതെ കേരള സർവകലാശാലയുടെ കീഴിലുള്ള ഡിഗ്രിലവൽ യു.ഐ.ടി ( യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ) യും സ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്നു. സ്കൂളിനെ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതോടെ ചെങ്ങന്നൂരിന്റെ ഭാവിയും ഇനി മുളക്കുഴയിൽ ഭദ്രമായിരിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കെട്ടിട സമുച്ചയ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി എം.എച്ച് റഫീദ് ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ മോഹൻ നിർവഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അംബിക.ബി, വി.എച്ച്.സി പ്രിൻസിപ്പൽ റെജിമോൾ, ഹെഡ് മിസ്ട്രസ് പി.ആർ മല്ലിക, യു.ഐ പ്രിൻസിപ്പൽ ഡോ.രമേശ് കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ കുമാർ, ഇ.ടി അനിൽ, അനു.ടി, ജനാർദ്ദനൻ ആചാരി, ആതിരാ പ്രസാദ്, ദിലീപ് കുമാർ കോട്ട, പ്രഭ, സി.എസ് മനോജ് എന്നിവർ പങ്കെടുത്തു.